Friday, March 6, 2009

കാലടിക്ഷേത്രചരിത്രം



ചിരപുരാതനമായ കാലടിക്ഷേത്രത്തിന്‍ പൂര്‍വ്വ-
ചരിത്രമറിവുള്ളതു ചൊല്ലീടാമിപ്പോള്‍

ഗണപതി,സരസ്വതി,മാതാപിതാഗുരുജനം
തുണയ്‌ക്കേണമെന്നെസ്സദാ വന്ദിക്കുന്നൂ ഞാന്‍

വിദ്വജ്ജനമിതില്‍ത്തെറ്റു കണ്ടുവെങ്കില്‍ പൊറുക്കേണം
വിദ്യാദേവി കനിയേണം നന്നായ്‌ത്തീരുവാന്‍

നൂറ്റമ്പതുകൊല്ലങ്ങള്‍ക്കുമപ്പുറമീ ക്ഷേത്രത്തിന്റെ
ഏറ്റവുമടുത്തായ്‌ പൂര്‍വ്വഭാഗത്തുതന്നെ

കാലടിമനയെന്നുള്ള നമ്പൂതിരിഭവനമ-
ക്കാലത്തുണ്ടായിരുന്നതില്‍ മക്കളില്ലാതെ

കുടുംബത്തിലൊറ്റപ്പെട്ട നമ്പൂതിരിയക്കാലത്തു
കൂടല്ലൂര്‍ക്കു സര്‍വ്വസ്വവും ദാനമായ്‌ നല്‍കീ

അദ്ദേഹത്തിന്‍ കാലശേഷം കാലടിക്ഷേത്രവും മറ്റു
സ്വത്തുക്കളും കൂടല്ലൂരുമനയ്‌ക്കലേക്കായ്‌

കാലടിക്ഷേത്രം പുതുക്കിപ്പണിയിച്ചു പിന്നീടവര്‍
നാലമ്പലം ചുറ്റുമതില്‍ ക്ഷേത്രക്കുളവും

ശാന്തിക്കും കഴകത്തിന്നുമാള്‍ക്കാരേയും നിയമിച്ചു
നിത്യച്ചിലവിന്നുള്ള വകയും നല്‍കീ

അങ്ങനെ കുറച്ചുകാലം കഴിഞ്ഞതില്‍പ്പിന്നീടാണ്‌
കൊല്ലവര്‍ഷം ആയിരത്തിയെണ്‍പത്തിനാലില്‍

അമ്മയ്‌ക്കഞ്ചുവയസ്സുള്ളകാലത്തെന്റെ മുത്തശ്ശിയും
അമ്മാമന്മാരുമായ്‌ വന്നീയമ്പലത്തിലെ

കഴകവുമേറ്റെടുത്തു ക്ഷേത്രത്തിന്നടുത്തുള്ളോരു
തൊഴുക്കാട്ടുതെക്കേതിലെ വീടും പറമ്പും

മുത്തശ്ശിയാ വീട്ടുകാരില്‍നിന്നും വാങ്ങി, പിന്നെ വീടും
പുതുക്കിപ്പണിതു സ്ഥിരതാമസമാക്കി

കാലടിപ്പിഷാരമെന്ന പേരുമന്നുമുതല്‍ക്കുണ്ടായ്‌
കാലമിപ്പോളൊരുനൂറു കൊല്ലം തികഞ്ഞു

കൂടല്ലൂരുമനയ്‌ക്കലെ ഭാഗം കഴിഞ്ഞതില്‍പ്പിന്നെ
വാസുദേവന്‍തമ്പുരാനായ്‌ കാലടിക്ഷേത്രം

ശാന്തിക്കും കഴകത്തിന്നും മാസംതോറും പ്രതിഫലം
കൃത്യമായി വാസുദേവന്‍തമ്പുരാന്‍ തന്നു

ആയിരത്തിത്തൊള്ളായിരത്തെഴുപതില്‍ ഭൂനയബില്‍
പാസ്സായപ്പോള്‍ ജന്മിമാര്‍ക്കും വരവില്ലാതായ്‌

അതില്‍പ്പിന്നെശ്ശാന്തിക്കും കഴകത്തിന്നും പ്രതിഫലം
തരാന്‍പറ്റില്ലെന്നു തമ്പുരാനും പറഞ്ഞു

കൊല്ലവര്‍ഷം ആയിരത്തിയൊരുനൂറ്റിനാല്‍പ്പത്താറില്‍
കൈയ്യൊഴിഞ്ഞു തമ്പുരാനും ക്ഷേത്രകാര്യങ്ങള്‍

ശാന്തിക്കും കഴകത്തിന്നുമൊന്നുംതരാനാളില്ലാതെ
നിത്യപൂജ,നിവേദ്യവുമില്ലാതെയായി


അക്കാലത്തു രാത്രി ചിലര്‍ വന്നു ക്ഷേത്രം മേഞ്ഞിരുന്ന
ഓടു പൊളിച്ചുകൊണ്ടുപോകാനും തുടങ്ങീ

എന്നില്‍നിന്നധികാരിയും മേനോനുമിതറിഞ്ഞപ്പോള്‍
തമ്പുരാനെയറിയിക്കാനവര്‍ പറഞ്ഞൂ

വിവരങ്ങളറിഞ്ഞപ്പോള്‍ തമ്പുരാനും കോപമോടെ
അമ്പലം പൊളിപ്പിക്കുവാന്‍ തീര്‍ച്ചപ്പെടുത്തീ

കാര്യസ്ഥന്‍, പണിക്കാരുമായ്‌ പൊളിച്ചുതുടങ്ങീ ക്ഷേത്രം
രാത്രിയില്‍ മോഷ്ടാക്കളും പൊളിച്ചുകൊണ്ടുപോയ്‌

അങ്ങിനെ കുറച്ചുനാള്‍കൊണ്ടമ്പലവും ശൂന്യമായി
ക്ഷേത്രം പൊളിപ്പിച്ചെങ്കിലും ദേവചൈതന്യം

അവിടെനിന്നെവിടേയ്‌ക്കും പോയതില്ല, കഷ്ടകാലം
ദേവന്മാര്‍ക്കും വരുമെന്നു വെളിപ്പെടുത്തീ

കുറേക്കാലം കഴിഞ്ഞപ്പോള്‍ കാലടിയമ്പലം വീണ്ടും
പണിയിക്കാന്‍ നാട്ടുകാരും ശ്രമം തുടങ്ങീ

ദേവഹിതമറിയാനായ്‌ ദേവപ്രശ്‌നം നടത്തിച്ചൂ
അയ്യപ്പന്റെ സാന്നിദ്ധ്യവുമവിടെക്കണ്ടൂ

അണ്ടലാടിമനക്കലെ നമ്പൂതിരിക്കാണു തന്ത്രി-
സ്ഥാനമെന്നു ദൈവജ്ഞന്മാര്‍ പ്രശ്‌നത്തില്‍ക്കണ്ടൂ

മതിലകത്തായി കന്നിക്കോണില്‍ ധര്‍മ്മശാസ്‌താവിന്നും
ക്ഷേത്രം പണിയിക്കുവാനായ്‌ സ്ഥാനം കല്‍പ്പിച്ചൂ

ക്ഷേത്രംപണി പൂര്‍ത്തിയാക്കി, ബിംബങ്ങളും പണിയിച്ചൂ
വിഷ്‌ണുവിനും ശാസ്‌താവിന്നും ഗണപതിക്കും

പുനഃപ്രതിഷ്‌ഠയ്‌ക്കു വേണ്ടതെല്ലാം സംഭരിച്ചീടുവാന്‍
സന്നദ്ധരായ്‌ ഭക്തജനമാത്മാര്‍ത്ഥമായി

രണ്ടായിരത്തിനാലു മാര്‍ച്ച്‌ ഇരുപത്തെട്ടാംതിക്ക്‌
ആയിരത്തൊരുനൂറ്റിയെഴുപത്തൊമ്പത്‌

മീനമാസം പതിനഞ്ച്‌, ഞായറാഴ്‌ച, മകീരം നാള്‍
പുനഃപ്രതിഷ്‌ഠയ്‌ക്കു നല്ല മുഹൂര്‍ത്തം കണ്ടൂ

വിവരംകൊടുത്തു തന്ത്രി പരികര്‍മ്മികളുമായി-
ട്ടിവിടെവന്നോരോന്നായ്‌ തുടങ്ങീ കര്‍മ്മങ്ങള്‍

സ്ഥലശുദ്ധി, ഗണപതിഹോമം പിന്നെ തിലഹോമം
അഖിലദുരിതശാന്തി വരുവതിന്നായ്‌

വാദ്യഘോഷം ശംഖനാദം നാമസങ്കീര്‍ത്തനംകൊണ്ടും
ശബ്ദമുഖരിതമായോരന്തരീക്ഷത്തില്‍

പുതുതായി പണിയിച്ച ബിംബം ശുദ്ധി ചെയ്‌തു തന്ത്രി
അതിലേക്കായാവാഹിച്ചു വിഷ്‌ണുചൈതന്യം

അതുപിന്നെ ശ്രീകോവിലില്‍ പീഠത്തിലങ്ങുറപ്പിച്ചു
പ്രതിഷ്‌ഠയും ചെയ്‌തു തന്ത്രി വിധിപ്രകാരം

കലശങ്ങളെല്ലാമാടി പൂജാദികളാരംഭിച്ചു
ജലഗന്ധപുഷ്‌പധൂപദീപം നിവേദ്യം

പുഷ്‌പാഞ്‌ജലി സമര്‍പ്പണം ഇവയെല്ലാം ചെയ്‌തശേഷം
ശ്രീഭൂതബലിയും തന്ത്രിതന്നെ നടത്തീ

ചന്ദനം ചാര്‍ത്തിയ തിരുമുഖശോഭ മാലചാര്‍ത്തി
സുന്ദരമാം വിഷ്‌ണുരൂപമതിമോഹനം

കണ്‍കുളിര്‍ക്കെക്കണ്ടു ഭക്തജനങ്ങളും ഭഗവാനായ്‌
കാണിക്കയുമര്‍പ്പിച്ചവര്‍ തിരുനടയില്‍

കാലടിശ്രീമഹാവിഷ്‌ണു ഭഗവാനെ നമസ്‌കാരം
കാലദോഷമണയാതെ പാഹിമാം നിത്യം

ഗണപതിഭഗവാനെ ബിംബത്തിലേക്കാവാഹിച്ചു
പ്രതിഷ്‌ഠിച്ചു വിധിപോലെ നാലമ്പലത്തില്‍

ശാസ്‌താവിനായ്‌ പണിയിച്ച ക്ഷേത്രത്തിലും പ്രതിഷ്‌ഠിച്ചു
ശുഭമുഹൂര്‍ത്തത്തില്‍ തന്ത്രി ശാസ്‌താവിനേയും

ശരണം വിളിച്ചു ജനം നാമസങ്കീര്‍ത്തനം ചെയ്‌തു
ഹരിഹരസുതനെ പ്രതിഷ്‌ഠിച്ചീടുമ്പോള്‍

ഹരിഹരസുതനെ ശ്രീഭൂതനാഥാ നമോസ്‌തുതേ
ശരണം മേ തവപാദം സ്വാമീ പാഹിമാം

ഏഴുപന്തീരാണ്ടു വയസ്സായോരെനിക്കന്നവിടെ
തൊഴുവാനായ്‌ സാധിച്ചതും മമ സുകൃതം

സമസ്‌തകര്‍മ്മങ്ങളും ഞാന്‍ തൃപ്പാദത്തിലര്‍പ്പിക്കുന്നു
സമസ്‌താപരാധം ക്ഷമിക്കേണമീശ്വരാ!

അല്‍പ്പജ്ഞനാം ഞാനീവിധം രചിച്ചതുമീശ്വരേച്ഛ
അല്ലാതെന്റെ കഴിവുകൊണ്ടല്ലാ നിശ്ചയം

ആലംബനമെനിക്കങ്ങയല്ലാതെയില്ലാരുമെനി
കാലടിശ്രീമഹാവിഷ്‌ണുദേവാ പാഹിമാം